Tuesday 28 April 2009

കാറ്റിലാടല്‍

കള്ളിമുൾവേലികൾക്കിടയിലൂടെ
കഷ്ടപ്പെട്ടോടിയാണു
പണ്ട്‌ ഞങ്ങൾ കളിച്ചിരുന്നത്‌.
അങ്ങനെ കളിക്കുമ്പോള്‍
പലപ്പോഴും കുപ്പായം കീറുകയും
കയ്യോ കാലോ ചന്തിയോ
മുറിയുകയും ചെയ്തിരുന്നു.
ചൂളമരത്തിന്റെ കൊമ്പുകളില്‍
അള്ളിപ്പിടിച്ചു കേറുന്നത്‌
മറ്റൊരു വിനോദമായിരുന്നു.
ഏറ്റവും മുകളിലത്തെ കൊമ്പില്‍ നിന്നു നോക്കിയാൽ
ശവപ്പറമ്പ്  മുഴുവനും കാണാമായിരുന്നു.
അവിടെയാണ് എന്റപ്പനെ കാണാതെ പോയത്.
കാഞ്ഞിരമരത്തിനടുത്തുള്ള ആ വാതിലിലൂടെ
അപ്പൻ ശവപ്പറമ്പില്‍ കയറുന്നത്‌
ചൂളമരത്തിൽ
കാറ്റിനോടൊപ്പം ആടിയാണു
ഞാൻ കണ്ടത്‌.
കാറ്റ് ശക്തി വച്ചപ്പോൾ
ഞാൻ ആദ്യമായി മരത്തിൽ നിന്ന് വീഴുകയും
വലിയ വായിൽ നെലോളിക്കയും ചെയ്തതിനാൽ
അപ്പനെ അധികമങ്ങ്‌ ശ്രദ്ധിക്കാന്‍ പറ്റിയില്ല.
ആരൊക്കെയോ ഓടിക്കൂടിയപ്പോഴും
എന്റെ മുറിവുകളെപ്പറ്റിയല്ലാതെ
ദുരൂഹമായ ആ തിരോദ്ധാനത്തെപ്പറ്റി
ഞാൻ മിണ്ടിയതേ ഇല്ല
അങ്ങനെയായിരിക്കണം
ഉറങ്ങുമ്പോള്‍ കെട്ടിപ്പിടിക്കാറുണ്ടായിരുന്ന
എന്റപ്പനെ എനിക്ക് നഷ്ടപ്പെട്ടത്‌.
പക്ഷെ,
എന്റെ കുട്ടിക്കളി ഞാൻ നിർത്തിയിട്ടില്ല.
എങ്ങാനും കാണാതെപോയ അപ്പൻ
ശവപ്പറമ്പില്‍ വീണ്ടും പ്രത്യക്ഷനായാലോ?
ഒരു കാറ്റത്ത്‌,
അല്ലെങ്കിലൊരു പേമാരിയിൽ,
അതുമല്ലെങ്കിൽ
എന്റെ നെഞ്ചകത്ത്‌?

No comments:

Post a Comment