Saturday 25 April 2009

മഴ പെയ്യുമ്പോള്‍ സാധാരണയായി

ഒരു മഴ കൂടി പെയ്തു തോർന്നിരിക്കുന്നു.
ശെരിയാണു സുഹൃത്തേ,
നിങ്ങൾ എടുത്ത പടങ്ങളും,
വായിക്കാൻ തന്ന പുസ്തകവും,
പിന്നെ ഒരു മുന്നൂറുരൂപ കടവും
ഇപ്പോഴും എന്റടുക്കലിരിപ്പാണു.
ഇനിയുമിനിയും കാണാൻ ഞാനുണ്ടാക്കിയ കാരണങ്ങൾ.
നീരസപ്പെടണ്ട.
തമ്മിൽ കാണാതെ പറഞ്ഞ പോലെ തിരിച്ചുതരാം.
പിന്നെയുമുണ്ടു പലതും.
മനസ്സിൽ അവിടവിടെയായി അൽപം വെദന.
ഒരിക്കലും പുറത്തുവരാതെഎവിടെയോ കെട്ടി നിൽക്കുന്ന കണ്ണീരു.
വിശപ്പ്‌ പന്കിടുംപോള്‍ ഒരുമിച്ചു കഴിക്കാന്‍ ഞാന്‍ മനസ്സില്‍ ചുട്ട മണ്ണപ്പങ്ങൾ
താഴെ ബഹളങ്ങൾക്കിടയിൽ നമുക്കായ്‌ മോഷ്ടിച്ച സമയത്ത്‌
ആരും കാണാതെ ഉമ്മ വയ്ക്കാൻ ഞാൻ വലിച്ച്ചടച്ച്ച ജനലുകൾ.
അതുകൊണ്ടു നമ്മൾ കാണാതെപോയ കാഴ്ച്ചകൾ.
മറ നീക്കി വരാൻ ഇപ്പോഴും മടിക്കുന്ന ചില കുന്ജ്ഞ്ഞു സംഭാഷണങ്ങൾ.
നമ്മുടെ മണങ്ങൾ വാർന്നു പോകാതിരിക്കാൻ
ഞാൻ മാറ്റാതെ സൂക്ഷിച്ച മുഷിഞ്ഞ മെത്തവിരി.
നന്നാവുമെന്നു കരുതി
നമ്മൾ പച്ച നിറമടിച്ച ചുവരുകൾ.
അതിനപ്പുറത്തേയ്ക്ക്‌ പോകാൻ കഴിയാതെ
മുറിക്കുള്ളിൽ വീര്‍പ്പു മുട്ടുന്ന നമ്മുടെ ശബ്ദങ്ങൾ,
അതിന്മേൽ നമ്മുടെ നഖങ്ങൾ കോറിയിട്ട ഭ്രാന്തൻ ചിന്തകൾ.
നമുക്കിടക്കിടെ വരാറുള്ള തലവേദന
അതിനു മരുന്നായി ഉപയോഗിക്കാൻ
നമ്മൾ കാത്തിരിക്കറുള്ള മഴ,മദ്യം....
കുറച്ചുകൂടി സമയം
തട്ടിൻപുറത്തു തപ്പിയാൽ കിട്ടുന്ന സാധനങ്ങൾ വേറെ.
അതിൽ നമ്മുടെ പാട്ടുകൾ പാടുന്ന പഴഞ്ചൻ റെക്കാർഡർ,
നിങ്ങൾ എനിക്ക്‌ തരാമെന്ന്‌ പറഞ്ഞ്‌ പറ്റിച്ച കാസറ്റ്‌ ശേഖരം
എന്നിവ തീർച്ചയായും കാണും.
നോക്കാൻ മെനക്കെടണ്ട.
നിറച്ചും പൊടിയാണു.
ജലദോഷം നിങ്ങൾക്കു പണ്ടേ വെറുപ്പാണ്,എനിക്കറിയാം
വെറുതെ ഓർമിച്ചു,പലതും.
ഈ നശിച്ച മഴയെ പറഞ്ഞാൽ മതിയല്ലോ.
മാരണം.
പോയ്‌ തുലയട്ടെ.
എല്ലാം.

No comments:

Post a Comment