Friday 4 December 2009

ഉമ്മ

നിന്റെ ഉമ്മ
ഉമ്മ മാത്രമല്ല.
അത്
എന്റെ പ്രിയപ്പെട്ട
സൈക്കിള്‍ കൂടിയാണ്.
അതില്‍ കയറിയാണ്
എല്ലാ രാത്രിയിലും
ഞാന്‍ സ്വപ്ന പര്യടനങ്ങള്ക്കിറങ്ങുകയും
എല്ലാ സ്വപ്നങ്ങള്‍ക്കുമൊടുവില്‍
നിന്നെ കണ്ടെത്തുകയും
പിന്നെ നിന്റെ ഉള്ളിലേയ്ക്കുള്ളിലേയ്ക്ക്
യാത്ര ചെയ്യുകയും
ചെയ്യുന്നത്.
നിന്റെ ഉമ്മയിലാണ്
ഞാനെന്റെ ജീവിതമൊക്കെയും
ചുരുണ്ട് കൂടി
കിടന്നുറങ്ങിത്തീര്ത്തത്.


പനിയിലെന്നപോലെ.

Monday 30 November 2009

കടല്‍

സുന്ദരീ,
നിന്റെ കടല്‍ക്കണ്ണുകളില്‍
ഒരു തിരമാല,
ഒരു തോണി,
ഒരു കാറ്റ്.
പിന്നെ എന്റെ
കീറിയ ചുവന്ന തൊപ്പിയും.

Sunday 29 November 2009

മഴ പെയ്യുന്നത്

മഠയന്‍ ചെറുക്കാ ,
മനസ്സിലാക്കുക .
പുഴയരികില്‍ നീ നില്‍ക്കുമ്പോള്‍
മഴ പെയ്യിച്ചത്
ഞാനായിരുന്നു.
നിനക്കുവേണ്ടി.

പെണ്ണിനോട്

പെണ്ണേ ,
കലങ്ങിയ കണ്ണുകളുമായി ,
നീണ്ട നിഴലുകള്‍ വരച്ച് ,
പാവാടയൊഴുക്കി
നീ വൈകുന്നേരങ്ങളില്‍ നടന്നുപോകുംപോഴോക്കെയും
ഞാന്‍ മനസ്സില്‍ പ്രാര്ഥിക്കാറുണ്ട് ,
ബസ്സൂകളൊന്നും ദേഷ്യത്തില്‍ നിലവിളിക്കരുതെന്നു .
ഇലകള്‍ പതിവിലും ഉന്മേഷത്തോടെ ഇളകരുതെന്നു ,
രാത്രി വേഗത്തില്‍ കനക്കരുതെന്നു ,
കടക്കാരന്‍ വെറുതെ ചില്ലറയ്ക്ക് ചോദിക്കരുതെന്ന് .
ഇതിലേതെങ്കിലും ഒന്നു ,
നിന്നെ സങ്കടം കൊണ്ടു വീര്‍പ്പു മുട്ടിച്ചു നീ മരിച്ചു പോയാലോ എന്നാണെന്റെ പേടി .
അതുകൊണ്ട്
കണ്ണേ ,
കരയാതെ ,
എന്റെ പെണ്ണേ,
കണ്മഷി പരത്താതെ .

കവിയുടെ കാമുകി

നിന്റെ മുടിയിഴകള്‍ക്കിടയിലൂടെ
നക്ഷത്രങ്ങള്‍ കാണുമ്പോഴും
നിന്റെ മുലകള്‍ക്കിടയിലെ കുഞ്ഞുരോമങ്ങളിലൂടെ വിരലോടിക്കുമ്പോഴും
നിന്റെ രുചിയില്‍ മയങ്ങുമ്പോഴും
നീ മുടിയില്‍ ചൂടാറുള്ള പൂവുകള്‍
വഴിയരികില്‍ നിന്നു എന്നും പറിക്കുമ്പോഴും
നിന്റെ പൂച്ചക്കുട്ടികളുടെ മണങ്ങള്‍ ഓര്‍ത്തെടുത്തു സൂക്ഷിക്കുമ്പോഴും
പിന്നെ നിന്നെ മനസ്സില്‍ താലോലിച്ചു
നീണ്ട നീണ്ട യാത്രകള്‍ക്ക്
പോകുമ്പോഴും
ഞാന്‍ ഓര്‍ക്കാറുണ്ട് ; ചിലപ്പോഴൊക്കെ .
കണ്ണടകള്‍ വെച്ച
മുടി വശങ്ങളില്‍ ലേശം നരച്ച ,
കവിയായ നിന്റെ കാമുകനെ പറ്റി .
അയാളുടെ
എത് കവിതയിലാണ്
നിനക്കിക്കണ്ട സ്നേഹമത്രയും ഉണ്ടായതെന്ന് .
ഏത് ആകാശത്തിനും
പാട്ടിനുമിടയിലാണ്
നിങ്ങള്‍ കാമിക്കാറെന്ന് .
ഏത് പൂക്കള്‍ക്കിടയില്‍ ,
ഏത് മരത്തിനു ചുവട്ടില്‍ ?

Tuesday 14 July 2009

കപ്പല്‍യാത്രകള്‍

പ്രളയം ...
മിന്നല്‍പിണരുകള്‍ ..
നക്ഷത്രങ്ങളുടെ സാമ്രാജ്യങ്ങള്‍
തീര്‍ത്ത അഗ്നിമേഘതൂണുകള്‍ ...
എന്റെ ,
എന്റെ മാത്രം
ആടിയുലഞ്ഞുള്ള ഉറക്കം


കണ്ണുതുറന്നു
ഞരങ്ങുകയോ മൂളുകയോ ചെയ്യാതെ ഞാന്‍ ഉറങ്ങി .
എന്റെ വിഹ്വലതകളില്‍ ഒന്നു പോലുമില്ലാത്ത
തുപ്പലൊലിപ്പിക്കാത്ത
കാപ്പി മണക്കാത്ത ഒരു ഉറക്കം .
പുറത്ത് രാത്രിയില്‍
വെയില്‍ വന്നു .
മഴയല്ല , മഴയല്ല , രാത്രികളില്‍ പെയ്യാറു എന്ന്
എന്നെ വിശ്വസിപ്പിച്ചൂ .
അകത്ത്‌ തേന്കുപ്പികള്‍്ക്ക് മീതെ
ഈച്ചകള്‍ വട്ടമിട്ട് പറന്നു.
എന്റെ മെത്തയില്‍
അവര്‍ ഇണ ചേര്‍്ന്നു .
പുറത്ത് കാറ്റും കോളും
കനക്കുന്നതു ഞാനറിഞ്ഞു.
ദിക്കറിയാതെ വിഷമിച്ച ഒരു മുത്തശ്ശിക്കാറ്റ്
മരവാതില്‍ തുറന്നു
എന്റെ അടുക്കല്‍ വന്നിരുന്നു.
വേദനിക്കുന്ന എന്റെ മുലകളില്‍
അമര്‍ ത്തിച്ചുംബിച്ച്ചുകൊന്ടു
അവസാനത്തെ സ്വപ്നവും
അപ്പോള്‍ പടിയിറങ്ങി
ഭയാനകമായ
ചില കാട്ടു പക്ഷികള്‍
എന്റെ നിലാവിന് മീതെ വട്ടമിട്ടു പറന്നു .
കണ്ണുതുറന്നു കണ്ണുതുറന്നു
ഞാന്‍ ഉറങ്ങിയ അവസാനത്തെ ഉറക്കത്തിന്‍്ടെ അറ്റത്ത്
അങ്ങനെ
ചുവപ്പിന്റെ ,
രാത്രിയുടെ ,
വെയിലിന്റെ ,
ഇനിയും വന്നെത്ത്തിയിട്ടില്ലാത്ത്ത ചില നിറങ്ങളുടെ
വന്നു പോയ് കൊണ്ടിരിക്കുന്ന
പേമാരികളുടെ .
എന്റെ തൊണ്ടയില്‍ തങ്ങിനിന്ന
കരച്ചില്ന്‍്ടെ ,
ഒരു രതിമൂര്‍ച്ച മാത്രമായിരുന്നു .
രാത്രി ഒരു കപ്പലോട്ടമായിരുന്നു
ഞാന്‍ കടല്‍ക്കൊള്ളക്കാരന്‍ കപ്പിത്താന്റെ
മകളായിരുന്നു
ഞാന്‍ ഒരു കന്യകയായിരുന്നു.
ഉറക്കമുണര്‍ന്നപ്പോള്‍
എന്റെ മെത്തയില്‍ വീണ്ടും....


ഒരു വടക്കുനോക്കിയന്ത്രം!

Saturday 9 May 2009

ഞങ്ങടെ കാബിന്‍

ഞങ്ങടെ കാബിന്‍
ക്ലാസ്സ് മുറിയുടെ ഒരു കോണിലാണ്
ഞങ്ങള്‍ അവടെ ഒരു പൂച്ചക്കുഞ്ഞിനെ
ഒളിപ്പിചിരിക്ക്യയാണ്
ക്ലാസ്സ് മുറിയിലെ മറ്റു കുട്ടികള്‍
ജീവന്‍ വാര്‍ന്നു പോയ
ശരീരങ്ങളായിരിക്കുമ്പോള്‍്
ഞാനങ്ങള്‍ പൂച്ചക്കുഞ്ഞിനെപ്പറ്റി സംസാരിക്കാറുണ്ട്.
ഞങ്ങള്‍ ഇടയ്ക്കിടെ കണ്ണിറുക്കുന്നതും
കടലാസുകഷണങ്ങള്‍ കൈമാറുന്നതും
ചിരിക്കുന്നതും കാരണം
ഞങ്ങടെ ബെന്ച്ചുകള്‍
സദാ അനങ്ങാറുണ്ടു
അത് ഞങ്ങടെ ടീചര്മാരെ ചൊടിപ്പിക്കാറുണ്ട്
ഞങ്ങടെ കാബിനില്‍ പൂച്ചക്കുഞ്ഞിനെ കൂടാതെ
കുറച്ചു യന്ത്രങ്ങളുമുണ്ട്.
ഞങ്ങടെ പൂച്ചക്കുഞ്ഞു ഒരു പുലിയായി
പുറത്തുവരുമെന്നും
ജീവനില്ലാതവര്‍ക്ക് നേരെ അലറി
അവരെ തുരത്തുമെന്നും
ഞങ്ങള്ക്കറിയാമല്ലൊ.
അങ്ങനെ ഇച്ചിരിപ്പിടിയോളം പോന്ന ഒരു ക്ലാസ്സില്‍
ഇച്ചിരിപ്പിടിയോളം പോന്ന
ഞങ്ങടെ കാബിന്‍
ഒരിമ്മിണി വല്ല്യ രഹസ്യം കാക്കുകയാണ്
ഞങ്ങള്‍ കാത്തിരിക്കയാണ്

Tuesday 28 April 2009

ഇരുട്ട്

ഞാൻ മുറിയിൽ കയറിയപ്പോൾ
ഇരുട്ട്‌ ഒരു മൂലയിൽ കസേരയിട്ട്‌ ഇരിക്കുകയായിരുന്നു.
പേടിച്ച്‌ പേടിച്ച്‌
ഞാൻ ശബ്ദമുണ്ടാക്കാതെ കിടയ്ക്കരികിലേയ്ക്ക്‌ നീങ്ങി.
പക്ഷെ,
ആണിയിൽ കുടുങ്ങി പാവാട കീറിയ ശബ്ദം കേട്ട്‌
അത്‌ എന്റെ നേർക്ക്‌ തിരിഞ്ഞു.
വിയർത്തൊഴുകി പകച്ചു നിന്ന എന്നെ
അത്‌ തലോടി.
മുടികൾക്കിടയിലൂടെ
മിനുസമുള്ള വിരലുകൾ ഒഴുകിയപ്പോൾ
ഞാൻ ആദ്യമായി ആ മുഖം കണ്ടു.
ഇരുട്ട്‌ എനിക്ക്‌ പാവാട ചുറ്റി.
അത്‌ എനിക്ക്‌ രഹസ്യത്തിൽ സമ്മാനങ്ങൾ തന്നു.
ഒടുവിൽ
ഇരുട്ടിനെ ഞങ്ങൾ ഭയക്കുന്നു
എന്നു ഞാൻ പറഞ്ഞപ്പോൾ
ഇരുട്ട്‌ കണ്ണീര്‍ പൊഴിച്ചു.
പെട്ടെന്നുള്ള പ്രകാശത്തിൽ കാഴ്ച്ച മങ്ങി

കുഞ്ഞു കുഞ്ഞു കവിത

ഒരു കവിത കാറ്റിൽ പറന്നു കളിക്കുന്നുണ്ടല്ലോ
അൽപം നാണത്തോടെ,
അടുക്കൽ വരാനുള്ള ഭയത്തോടെ,
തുമ്മാനഞ്ഞത്‌ തടഞ്ഞ്‌,
...അങ്ങനെ നടന്നപ്പോൾ
പുസ്തകക്കെട്ടിൽ ഒരു
പല്ലി വന്നു പതിച്ചുവല്ലോ.
പൊടിയനങ്ങുകയും ചെയ്തല്ലോ
ഹാ‍ാ‍ാച്‌ഛീ‍ീ...
കൊച്ചു കവിതേ
നീ തെറിച്ചുപോയോ??

കാറ്റിലാടല്‍

കള്ളിമുൾവേലികൾക്കിടയിലൂടെ
കഷ്ടപ്പെട്ടോടിയാണു
പണ്ട്‌ ഞങ്ങൾ കളിച്ചിരുന്നത്‌.
അങ്ങനെ കളിക്കുമ്പോള്‍
പലപ്പോഴും കുപ്പായം കീറുകയും
കയ്യോ കാലോ ചന്തിയോ
മുറിയുകയും ചെയ്തിരുന്നു.
ചൂളമരത്തിന്റെ കൊമ്പുകളില്‍
അള്ളിപ്പിടിച്ചു കേറുന്നത്‌
മറ്റൊരു വിനോദമായിരുന്നു.
ഏറ്റവും മുകളിലത്തെ കൊമ്പില്‍ നിന്നു നോക്കിയാൽ
ശവപ്പറമ്പ്  മുഴുവനും കാണാമായിരുന്നു.
അവിടെയാണ് എന്റപ്പനെ കാണാതെ പോയത്.
കാഞ്ഞിരമരത്തിനടുത്തുള്ള ആ വാതിലിലൂടെ
അപ്പൻ ശവപ്പറമ്പില്‍ കയറുന്നത്‌
ചൂളമരത്തിൽ
കാറ്റിനോടൊപ്പം ആടിയാണു
ഞാൻ കണ്ടത്‌.
കാറ്റ് ശക്തി വച്ചപ്പോൾ
ഞാൻ ആദ്യമായി മരത്തിൽ നിന്ന് വീഴുകയും
വലിയ വായിൽ നെലോളിക്കയും ചെയ്തതിനാൽ
അപ്പനെ അധികമങ്ങ്‌ ശ്രദ്ധിക്കാന്‍ പറ്റിയില്ല.
ആരൊക്കെയോ ഓടിക്കൂടിയപ്പോഴും
എന്റെ മുറിവുകളെപ്പറ്റിയല്ലാതെ
ദുരൂഹമായ ആ തിരോദ്ധാനത്തെപ്പറ്റി
ഞാൻ മിണ്ടിയതേ ഇല്ല
അങ്ങനെയായിരിക്കണം
ഉറങ്ങുമ്പോള്‍ കെട്ടിപ്പിടിക്കാറുണ്ടായിരുന്ന
എന്റപ്പനെ എനിക്ക് നഷ്ടപ്പെട്ടത്‌.
പക്ഷെ,
എന്റെ കുട്ടിക്കളി ഞാൻ നിർത്തിയിട്ടില്ല.
എങ്ങാനും കാണാതെപോയ അപ്പൻ
ശവപ്പറമ്പില്‍ വീണ്ടും പ്രത്യക്ഷനായാലോ?
ഒരു കാറ്റത്ത്‌,
അല്ലെങ്കിലൊരു പേമാരിയിൽ,
അതുമല്ലെങ്കിൽ
എന്റെ നെഞ്ചകത്ത്‌?