Tuesday 17 December 2013

എത്രയും പ്രിയപ്പെട്ട

ഇന്നാളൊരു ചിത്രം കണ്ടു.
സൂര്യനസ്തമിക്കാറാവുന്ന നേരത്ത്
ഒരു പുഴ.
സ്വര്‍ണവും വെള്ളവും ഇടകലര്‍ന്ന്
രശ്മികളൊളിച്ച് കളിക്കുന്ന
വെള്ളം.
പെട്ടന്നോര്‍മ വന്നത്
കുറെയധികം
ആശംസാകാര്‍ഡുകളാണ്.
പിറന്നാള്‍,
ക്രിസ്മസ്,
വിവാഹവാര്‍ഷികം.
പണ്ടൊരു പെട്ടി നിറച്ചുമുണ്ടായിരുന്നു അത്.
കുറെനാള്‍ സൂക്ഷിച്ച് വച്ചിരുന്നു.
മാസം മൂന്നോ നാലോ കൂടുമ്പോളെല്ലാമൊന്നെടുത്തുനോക്കും.
അതിലെ നിറങ്ങളാണിത്.
ഈ ചിത്രം തന്നെ പല പ്രാവശ്യം കണ്ടിരിക്കുന്നു
നിങ്ങള്‍ക്കും കുടുംബത്തിനും
അതിന്റെയോ ഇതിന്റെയോ ആശംസകളെന്ന്.
ചിലവയില്‍ ഇരട്ടവാലന്മാരുണ്ടാകും.
വലിയ കാര്യമൊന്നുമില്ല.
ഇപ്പോളവയെവിടെയാണെന്നറിയുകയുമില്ല.
എന്നാലും ഈ നിറങ്ങളെപ്പോഴും
ഭൂതകാലത്തിന്റെ.
സ്നേഹത്തോടെയെന്നും
എത്രയും പ്രിയപ്പെട്ടയെന്നുമെല്ലാം
എഴുതപ്പെട്ടിരുന്ന ഒരു കാലത്ത്
കുറെ മനുഷ്യര്‍
തിരഞ്ഞ് കണ്ടുപിടിച്ച
ചിത്രങ്ങള്‍.
ചിലവയില്‍ കാണാം,
എനിക്കൊപ്പം ജനിച്ചവരുടെ
കൈയ്യക്ഷരം.
കൊച്ചുമക്കളെക്കൊണ്ട് എഴുതിപ്പിക്കുന്നതാണ്.
ഉമ്മയെന്നും മറ്റും.
ചിലപ്പോളിത്തരം ചിത്രങ്ങള്‍
വെറുതേ ചില സ്നേഹങ്ങളിലേയ്ക്ക് കൊണ്ടുപോകും.
പിന്നെ മരിച്ചവരവരെല്ലാവരുമെന്നോര്‍ത്ത്
വേണ്ടെന്ന് വയ്ക്കും.
ഈ ക്രിസ്മസ്സിന് കാര്‍ഡുകളയയ്ക്കണം
എല്ലാവര്‍ക്കും.
പോട്ടെ.
നടക്കുകയില്ല.
ഒന്നും.

Tuesday 19 November 2013

തൃശ്ശൂര്‍ പൂരം

പണ്ട്
കുറച്ചധികം നിലകളുള്ള,
അടുത്തുള്ളൊരു
കെട്ടിടത്തിന്റെ
മട്ടുപ്പാവില് നിന്ന്
അപ്പനുമമ്മേം തൃശ്ശൂര്‍ പൂരം
കണ്ടപ്പം
ഞാന്‍
അമ്മേന്റെ വയറ്റിലായിരുന്ന്.
അന്നവരുടെ കൈയ്യിലത്രയൊന്നും പൈസയുണ്ടായിരുന്നില്ല.
അധികം വൈകാതെ പുറത്ത് വരാന്‍
പോകായിരുന്ന
എനിക്ക് കുഞ്ഞുടുപ്പും കിലുക്കുമൊക്കെ വാങ്ങേണ്ടതെങ്ങനെയെന്നാലോചിച്ച്
അമിട്ട് പൊട്ടണ വെളിച്ചത്തില്‍
അമ്മേന്റെ കണ്ണ് നെറഞ്ഞത്
അപ്പന്‍ കാണേം
പിന്നെ കാണാത്ത പോലെ നടിക്കേം
ചെയ്തിരുന്ന്.
പിന്നെ ഞാന്‍ വന്ന വരവില്
അവര് ഉമ്മ കൊറെ
വെച്ചിരുന്ന്.
ഉടുപ്പിന്റേം കിലുക്കിന്റേം കാര്യമൊക്കെ
മറന്നും പോയിരുന്ന്.
ആ വകേല് എനിക്ക്
ഉമ്മ കൊറച്ചധികം കിട്ടേം
ഞാനുറക്കത്തില്
കരയാണ്ടിരിക്കേം
ഉരുണ്ട് പെരണ്ട് വീഴാണ്ടിരിക്കേം
ചെയ്തിരുന്ന്.
നമുക്കത്രയൊന്നും പൈസയില്ലാത്ത കാലത്ത്
നമ്മളൊക്കേം
മട്ടുപ്പാവീനിന്ന് കണ്ട
തൃശ്ശൂര്‍ പൂരോം
അമിട്ടും
ഉമ്മേമൊക്കെക്കാരണാണ്
ഞാനിപ്പഴും
ചിരിക്കുമ്പം
കണ്ണ് നെറയണതും
അതമ്മ കാണേം
പിന്നെ കണ്ടില്ലാന്ന് നടിക്കേം
ചെയ്യണത്.
ചിരിക്കുമ്പം എന്നെക്കാണാനപ്പനെപ്പോലെയാണല്ലോ.
ഉമ്മകളൊക്കേം
അമ്മയ്ക്കുമെനിക്കും തന്ന്
അപ്പന്‍ മരിച്ചും പോയിട്ടിപ്പം
കൊല്ലം
പത്തുപതിനേഴായല്ലോ.






Thursday 10 October 2013

Base Plate



The Panasonic P2 also has a base plate.
You can have the small one,
to use with the bad, small tripod,
or the big oblong one
for the good, big tripod.

We, will use the small one.
Our needs are small,
these are bad pictures to be taken,
dirty.

We film at night,
get pick pocketed,
lose our phones,
creep back in at dawn,
watch the rushes,
it's shit.
It's always shit.

Sometimes
we lose a boom rod,
break a tripod leg,
misplace the base plate.

Our images dumped,
our I Macs, redundant,
files ever unrendered.

Dear partner in principal photography,
I was using your base plate all along.
My images are not mine,
They are half baked
lies, theories
in self deception.

Dear partner in all things
Tarkovsky, Bresson,
movies we are yet to watch,
yesterday, before going home,
I came to your room.
You were drunk and sleeping.
The room reeked of rum,
cheap Bangla,
of wet clothes, sweat.

Your head down on the bed untidy,
hair unkempt, ever so brown,
hand lying limp,
pointing to a pointless brown spot on the wall.
Along that tangent is where I left the base plate I stole.
I also felt like leaving
a kiss on your puffed cheek.
Didn't.

Instead I stood at the door.
Three seconds,
the image is mine.

Don't you know?
That's how long it takes an image
before a cut,
to stay in your mind
forever or never.




Friday 20 September 2013

അങ്ങനെയിരിക്കെ.


വെയിലാറുന്നതും കാത്ത് 
പകുതിമയക്കത്തിലാണ് 
പുറത്ത് ചെടികള്

നഗരശബ്ദങ്ങള്‍ 
ദൂരത്തെവിടെയോ ആണല്ലോയെന്ന-
യാശ്വാസം മാത്രമാണ്
മുറിയില്നിനക്ക് കൂട്ട്

അലസനൊരു പൂച്ച 
മറന്നുവെച്ചുപോയ കോട്ടുവായ കണക്ക്
വാടിത്തളര്ന്ന്
ജനല്ത്തിണ്ണമേല്‍ 
നീ നട്ടൊരു ചെടി.

പണ്ടൊരുകാലത്ത്
ദിവസങ്ങള്പോകുന്നതറിയാതെ-
യൊരു മുറിയി-
ലൊരു കിടക്കമേല്മാത്രമായിരിക്കാന്
കൊതിച്ചതാണോ
കടിച്ച നഖം 
ചുമരില്പറ്റിച്ചുവെച്ചുകൊണ്ട് 
നീയോര്ക്കുന്നത്

അടുത്ത മുറിയില്നിന്നും
പ്രെഷല്കുക്കറിന്റെ കൂക്കുവിളി
ഒരു കാലന്കോഴി കണക്ക്
ജിജ്ഞാസയുണര്ത്തുന്നുവല്ലേ
സത്യത്തിലെന്താണ് കാലന്കോഴി

ഇതൊക്കെയുമാലോചിക്കുന്നതുകൊണ്ടാണോ
ഇക്കണ്ടയില്ലായ്മകള്കൊണ്ടാണോ
നിന്റെ മുറിയില്സമയമില്ലാത്തതും
നീ കിടന്നകിടപ്പില്നിന്നനങ്ങാത്തതും.
ശരിക്കും ഇതെല്ലാമൊരു ചിത്രമല്ലേ.
ചായമുണങ്ങാന്വെച്ചുപോയൊന്ന്

വെയിലാറുന്നതിനും മുമ്പുള്ള നിമിഷങ്ങളിലാണ് 
മനുഷ്യര്മരിച്ചുകൊണ്ടിരിക്കുന്നതെന്ന് തോന്നുന്നു

Thursday 12 September 2013

മഴക്കാലത്തെ മുറിവുകള്‍

മഴക്കാലത്തെ മുറിവുകള്‍ സൂക്ഷിക്കണം.
ഉണങ്ങാന്‍ പ്രയാസമാണ്.
അണുക്കളുടെ ആക്രമണം ശക്തം.
ഇന്നാളൊരു കുളത്തില്‍
കാലൊന്ന് നനയ്ക്കാനിറങ്ങിയതാണ്.
മുരുക്കിന്‍ മുള്ളുപോലത്തതെന്തോ കൊണ്ട്
കാല്‍വെള്ള കീറിയിരിക്കുന്നു.
നീറ്റലസഹ്യം.
വേച്ചുവേച്ചേ നടക്കാനൊക്കൂ.
തൊലി പിളര്‍ന്ന് റോസാപ്പൂ നിറത്തില്‍
മാംസം.
മണല്‍ കയറിയാല്‍ തരുതരുന്നനെ
അറിയാം വേദന.
അറിയാതെയെവിടെയെങ്കിലുമൊന്നുരഞ്ഞാല്‍
കണ്ണിലിരുട്ട്.
കാലവര്‍ഷം തകര്‍ത്ത് പെയ്യുമ്പോള്‍
കട്ടന്‍ ചായയും കായവറത്തതുമായി
പഴയ പ്രേമം വല്ലതുമോര്‍ത്തിരിക്കാനുള്ളതിനി-
തിപ്പോള്‍ വെറും പുകച്ചിലാണ്.
കാര്യമെല്ലാം ശരിയാണ്.
കുറച്ച് കഴിഞ്ഞാലുണങ്ങണ്ടതാണ്.
എന്നാലും പറയട്ടെ,
ഡെറ്റോളും ബെറ്റാഡിനുമെല്ലാ-
മെത്ര തേച്ചുപിടിപ്പിച്ചാലും
കുളത്തില്‍ മുള്ളുകളനവധിയാണ്

മഴക്കാലത്തെ മുറിവുകള്‍ ഉണങ്ങാന്‍ പ്രയാസമാണ്.  

Sunday 17 March 2013

പപ്പടം

പപ്പടം വീണുപൊട്ടി
രണ്ടു കഷ്‌ണവും
പൊടിക്കുട്ടികളുമായി.
കാവിപൂശിയ നിലത്തുനിന്ന്
കോരിയെടുത്തതിനെ വീണ്ടും
കൊടമ്പുളിയിട്ടുവെച്ച
നെയ്‌മീന്‍ ചാറിയ
ചോറില്‍ ചേര്‍ത്ത് പൊടിച്ചുരുട്ടുമ്പോള്‍
പെറുക്കിയെടുക്കപ്പെടാത്ത
പൊടിക്കുട്ടിപ്പപ്പടങ്ങള്‍
പരാതി പറയുന്നുണ്ടാവുമോ
അമ്മപ്പപ്പടത്തോടും
ഗര്‍ഭമുണ്ടാക്കി പോളച്ചുവിടീച്ച
വെളിച്ചെണ്ണ പരനാറിത്തന്തയോടും?