Tuesday 4 September 2012

വെയിലില്‍ വാഴുക വളരുക നീ

                                                ചിത്രം കടപ്പാട്, ഒറ്റമഴ


പ്രളയമാണ് പുറത്തെന്നും, ഒരു
കുടുസ്സുമുറിയില്‍, ചായക്കടയില്‍
കുടുങ്ങിപ്പോയ പലര്‍ നമ്മളെന്നും
പൊയ് പറഞ്ഞാടാന്‍
ഒരു പ്രളയം പുറത്ത്.
പ്ലാസ്റ്റിക്കുസഞ്ചികള്‍,
മേശകള്‍,
ചില്ലുകൂട്ടിലെ ചിത്രങ്ങളില്‍
കല്യാണം, വിവാഹവാര്‍ഷികം, മരണമെ-
ന്നൊഴുകുന്ന തവിട്ടുവെള്ളത്തില്‍,
നമ്മുടെ ചായ, കഥകള്‍, കഥപറച്ചിലുകള്‍. ‌
മഴക്കുപ്പായങ്ങളുടെ തിളക്കത്തില്‍,
പരല്‍മീനുകളെപ്പോലെയിളകുന്നത്
ഇന്നലെകളിലെ വെയിലെന്നും
പുതിയ പ്രഭാതങ്ങളുടെ കുഞ്ഞുകാഴ്ചകളെന്നും ചിലര്‍.
നമുക്കോ കവിതകളില്ല,
നമ്മുടെ ക്‌ടാങ്ങള്‍ക്ക്
കളിപ്പാട്ടങ്ങളില്ല.
അതിവേഗമില്ലാതാകുന്ന വെളിച്ചത്തില്‍
നാമെത്ര നമുക്കെത്രയെന്നറിവതില്ല.
എത്ര രാത്രികള്‍ നമ്മളിവിടെയിങ്ങനെ,
എത്ര കാഴ്ചകള്‍ നമുക്കു ചുറ്റുമങ്ങനെ.
പഴയൊരുടമ്പടിക്കണക്കിലോ,
കുട്ടികള്‍ കളിവഞ്ചികളുണ്ടാക്കി
പേടകങ്ങളെന്ന് പറഞ്ഞ്
നനഞ്ഞ് ചീര്‍ത്ത് പൊങ്ങിമുങ്ങാന്‍ വിടുന്നു.
അവയ്ക്കുള്ളില്‍ ജീവനെത്ര-
യെത്ര ഇണകള്‍, മൃഗങ്ങള്‍,
വംശനാശങ്ങള്‍? 
വശത്തൊരിടത്ത്
നാണിച്ച് മെല്ലെ,
തെറിപ്പിക്കാതെ മൂത്രമൊഴിക്കാന്‍
പാടുപെടുന്ന കുട്ടീ,
നീയിപ്പ്രളയവും കഴിഞ്ഞ്
പുറത്തിറങ്ങും
നീയിനി മരിക്കാതെ,
നീ മാത്രമറിയാതെ
പിന്നെയും പിന്നെയും
പൂത്തുലയും.
പഴയ പ്രളയത്തെ മറന്നു വീണ്ടും
പുതിയ കുപ്പായങ്ങള്‍ തുന്നുക നീ,
വെക്കമുറങ്ങിയുണരുണുക,
വെയിലില്‍ വാഴുക, വളരുക നീ.
 

No comments:

Post a Comment