Showing posts with label ലോഡ്ജ്. Show all posts
Showing posts with label ലോഡ്ജ്. Show all posts

Friday, 4 May 2012

ബാല്‍ക്കണിയില്‍ ഫോണില്‍ സംസാരിക്കുന്ന യുവാവും നിലാവും രാത്രിജീവിതവും മറ്റും.

ഒരു ലോഡ്ജാണത്.
കള്ളുകുടി സംഘങ്ങള്‍ സ്ഥിരമായി ഒത്തുചേരാറുള്ള
മുറുക്കിത്തുപ്പിയ പാടുകളുണ്ടെന്നെനിക്കറിയാവുന്ന
മുറികളുള്ള
തീരെ വിലകുറഞ്ഞ.
താഴെ റോട്ടില്‍
വളരെ നിശ്ശബ്ദമായി കിടക്കുന്ന ഒരു പലചരക്കുവണ്ടി,
കുറച്ചു കടകള്‍.
ഒരു വഴിവിളക്ക്.
ഒട്ടും ഭംഗിയില്ലാത്ത.
എന്നാലും ഏറ്റവും ഇടുങ്ങിയ
ലോഡ്ജിന്റെ ബാല്‍ക്കണിയില്‍
ഫോണില്‍ സംസാരിക്കുന്ന യുവാവ്.
നിറയെ സിഗരറ്റ് കുറ്റികളുള്ളതെന്നെനിക്കറിയാവുന്ന
നിലത്തിരുന്ന്
അലക്ഷ്യമായി
തെരുവിലേയ്ക്കും
നിലാവിലേയ്ക്കുമൊക്കെ നോക്കി.
ഫോണിനങ്ങേത്തലയ്ക്കല്‍
ഒരു പ്രണയം.
താഴെ റോഡിനിരുവശവും
അഴുക്കുചാലുകളും എലികളും മറ്റും.
കുറച്ചകലെ നഗരമധ്യത്തില്‍
പ്രധാന ബസ് സ്റ്റാന്റില്‍ നിന്ന്
മുകളിലേയ്ക്ക് നിലാവിനോട് ചേരാനെന്നവണ്ണം മഞ്ഞവെളിച്ചം.
ഇടയ്ക്കെപ്പോഴോ ലോഡ്ജില്‍ നിന്ന്
ഒരു കുപ്പി പൊട്ടുന്ന ശബ്ദം.
പിന്നീട് ഒച്ചപ്പാട്.
അവിടെ നിന്ന് നോക്കിയാല്‍ ആര്‍ക്കും പ്രഭാതം
വളരെ ദൂരെയാണ്.
ഇവിടെ താഴെ ഈ തിണ്ണയില്‍
മുട്ടിനുമുകളില്‍ നില്‍ക്കുന്ന വരയന്‍ ട്രൌസറിട്ട
ഫോണിന്റെ വെളിച്ചത്തില്‍ പകുതി മാത്രം കാണാവുന്ന
ആരെയോ പ്രണയിക്കുന്ന ആ യുവാവാണ്
ചര്‍ച്ചാവിഷയം.
ആ ബാല്‍ക്കണിയാണ് ഉപന്യാസം.