Showing posts with label ഉമ്മ. Show all posts
Showing posts with label ഉമ്മ. Show all posts

Tuesday, 17 December 2013

എത്രയും പ്രിയപ്പെട്ട

ഇന്നാളൊരു ചിത്രം കണ്ടു.
സൂര്യനസ്തമിക്കാറാവുന്ന നേരത്ത്
ഒരു പുഴ.
സ്വര്‍ണവും വെള്ളവും ഇടകലര്‍ന്ന്
രശ്മികളൊളിച്ച് കളിക്കുന്ന
വെള്ളം.
പെട്ടന്നോര്‍മ വന്നത്
കുറെയധികം
ആശംസാകാര്‍ഡുകളാണ്.
പിറന്നാള്‍,
ക്രിസ്മസ്,
വിവാഹവാര്‍ഷികം.
പണ്ടൊരു പെട്ടി നിറച്ചുമുണ്ടായിരുന്നു അത്.
കുറെനാള്‍ സൂക്ഷിച്ച് വച്ചിരുന്നു.
മാസം മൂന്നോ നാലോ കൂടുമ്പോളെല്ലാമൊന്നെടുത്തുനോക്കും.
അതിലെ നിറങ്ങളാണിത്.
ഈ ചിത്രം തന്നെ പല പ്രാവശ്യം കണ്ടിരിക്കുന്നു
നിങ്ങള്‍ക്കും കുടുംബത്തിനും
അതിന്റെയോ ഇതിന്റെയോ ആശംസകളെന്ന്.
ചിലവയില്‍ ഇരട്ടവാലന്മാരുണ്ടാകും.
വലിയ കാര്യമൊന്നുമില്ല.
ഇപ്പോളവയെവിടെയാണെന്നറിയുകയുമില്ല.
എന്നാലും ഈ നിറങ്ങളെപ്പോഴും
ഭൂതകാലത്തിന്റെ.
സ്നേഹത്തോടെയെന്നും
എത്രയും പ്രിയപ്പെട്ടയെന്നുമെല്ലാം
എഴുതപ്പെട്ടിരുന്ന ഒരു കാലത്ത്
കുറെ മനുഷ്യര്‍
തിരഞ്ഞ് കണ്ടുപിടിച്ച
ചിത്രങ്ങള്‍.
ചിലവയില്‍ കാണാം,
എനിക്കൊപ്പം ജനിച്ചവരുടെ
കൈയ്യക്ഷരം.
കൊച്ചുമക്കളെക്കൊണ്ട് എഴുതിപ്പിക്കുന്നതാണ്.
ഉമ്മയെന്നും മറ്റും.
ചിലപ്പോളിത്തരം ചിത്രങ്ങള്‍
വെറുതേ ചില സ്നേഹങ്ങളിലേയ്ക്ക് കൊണ്ടുപോകും.
പിന്നെ മരിച്ചവരവരെല്ലാവരുമെന്നോര്‍ത്ത്
വേണ്ടെന്ന് വയ്ക്കും.
ഈ ക്രിസ്മസ്സിന് കാര്‍ഡുകളയയ്ക്കണം
എല്ലാവര്‍ക്കും.
പോട്ടെ.
നടക്കുകയില്ല.
ഒന്നും.

Tuesday, 19 November 2013

തൃശ്ശൂര്‍ പൂരം

പണ്ട്
കുറച്ചധികം നിലകളുള്ള,
അടുത്തുള്ളൊരു
കെട്ടിടത്തിന്റെ
മട്ടുപ്പാവില് നിന്ന്
അപ്പനുമമ്മേം തൃശ്ശൂര്‍ പൂരം
കണ്ടപ്പം
ഞാന്‍
അമ്മേന്റെ വയറ്റിലായിരുന്ന്.
അന്നവരുടെ കൈയ്യിലത്രയൊന്നും പൈസയുണ്ടായിരുന്നില്ല.
അധികം വൈകാതെ പുറത്ത് വരാന്‍
പോകായിരുന്ന
എനിക്ക് കുഞ്ഞുടുപ്പും കിലുക്കുമൊക്കെ വാങ്ങേണ്ടതെങ്ങനെയെന്നാലോചിച്ച്
അമിട്ട് പൊട്ടണ വെളിച്ചത്തില്‍
അമ്മേന്റെ കണ്ണ് നെറഞ്ഞത്
അപ്പന്‍ കാണേം
പിന്നെ കാണാത്ത പോലെ നടിക്കേം
ചെയ്തിരുന്ന്.
പിന്നെ ഞാന്‍ വന്ന വരവില്
അവര് ഉമ്മ കൊറെ
വെച്ചിരുന്ന്.
ഉടുപ്പിന്റേം കിലുക്കിന്റേം കാര്യമൊക്കെ
മറന്നും പോയിരുന്ന്.
ആ വകേല് എനിക്ക്
ഉമ്മ കൊറച്ചധികം കിട്ടേം
ഞാനുറക്കത്തില്
കരയാണ്ടിരിക്കേം
ഉരുണ്ട് പെരണ്ട് വീഴാണ്ടിരിക്കേം
ചെയ്തിരുന്ന്.
നമുക്കത്രയൊന്നും പൈസയില്ലാത്ത കാലത്ത്
നമ്മളൊക്കേം
മട്ടുപ്പാവീനിന്ന് കണ്ട
തൃശ്ശൂര്‍ പൂരോം
അമിട്ടും
ഉമ്മേമൊക്കെക്കാരണാണ്
ഞാനിപ്പഴും
ചിരിക്കുമ്പം
കണ്ണ് നെറയണതും
അതമ്മ കാണേം
പിന്നെ കണ്ടില്ലാന്ന് നടിക്കേം
ചെയ്യണത്.
ചിരിക്കുമ്പം എന്നെക്കാണാനപ്പനെപ്പോലെയാണല്ലോ.
ഉമ്മകളൊക്കേം
അമ്മയ്ക്കുമെനിക്കും തന്ന്
അപ്പന്‍ മരിച്ചും പോയിട്ടിപ്പം
കൊല്ലം
പത്തുപതിനേഴായല്ലോ.